2018 ൽ കോഴിക്കോട് നടന്ന ദേശീയ വോളീബോൾ ചാമ്പ്യൻ ഷിപ്പുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട് . 5 പേർക്കെതിരെ ഐപിസി 403, 406 വകുപ്പ് പ്രകാരം നടക്കാവ് പോലീസ് കേസ് എടുക്കണം എന്ന് ശുപാർശ.
2021 നവംബർ 11 നു സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആദ്യം കണ്ണൂർ ക്രൈം ബ്രാഞ്ചും , പിന്നീട് കോഴിക്കോട് വിജിലൻസും സമഗ്രമായ അന്വേഷണം നടത്തി . കോഴിക്കോട് വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് 2025 മെയ് മാസത്തിൽ വിജിലൻസ് ഡയറക്ടറും , പിന്നീട് വിജിലൻസ് സെക്രട്ടറിയും , ആഭ്യന്തര സെക്രട്ടറിയും അംഗീകരിച്ചു . കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ 2025 ജൂലൈ മാസത്തിൽ കോഴിക്കോട് പൊലീസിന് ഡി ജി പി യുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു .
ക്രമക്കേടുകളെ കുറിച്ച് വിജിലൻസിന്റെ പ്രധാന കണ്ടെത്തലുകൾ
1.ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും , ബാങ്കുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 7,94,000/- രൂപ ഗ്രാന്റ് ആയി വാങ്ങിച്ചെടുത്ത ശേഷം ആയതു ചിലവിട്ടതിനു കൃത്യമായ രേഖകൾ സൂക്ഷിച്ചതായി കാണുന്നില്ല .
2.ഓർഗനൈസിങ് കമ്മിറ്റിയുടെ പേരിൽ ഉള്ള പേമെന്റ് വൗച്ചറുകൾ പരിശോധിച്ചതിൽ എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിട്ടാണ് മനസ്സിലാകുന്നത് . ഒരു വൗച്ചറിലും തിയതിയോ , കമ്മിറ്റിയുടെ സീലോ മറ്റോ പതിച്ചതായി കാണുന്നില്ല .പല വൗച്ചറുകളും , ബില്ലുകളും വെട്ടി തിരുത്തി തയ്യാറാക്കിയതാണ് . .ചാംപ്യൻഷിപ് കഴിഞ്ഞതിനു ശേഷം തുകകൾ അഡ്ജസ്റ് ചെയ്യുന്നതിന് വേണ്ടി വൗച്ചറുകൾ കൃത്രിമമായി ഉണ്ടാക്കിയതായിട്ടാണ് മനസ്സിലാകുന്നത് . മാത്രമല്ല എല്ലാ വൗച്ചറുകളിലും വലിയ തുക ആണ് എഴുതിയിരിക്കുന്നത് . സംഘാടക സമിതി പണം ചിലവഴിച്ചതിനു വൗച്ചറുകൾ സൂക്ഷിച്ചിട്ടുണ്ടെങ്കിലും , ആയതു ചിലവഴിച്ചതിനു വ്യക്തതയുള്ളതായി കാണുന്നില്ല.
3.താമസ സൗകര്യം ഒരുക്കിയതായി പറയുന്ന ആരാധനാ ടൂറിസ്റ്റ് ഹോമിൻ്റെ ക്യാഷ്/ക്രഡിറ്റ് , ബില്ല് പരിശോധിച്ചതിൽ താമസിച്ചവരുടെ പേരും, വിലാസവും, കോൺടാക്ട് നമ്പറും രേഖപ്പെടുത്തിയതായി കാണുന്നില്ല .വോളീബോൾ ചാമ്പ്യൻഷിപ്പിൻ്റെ സംഘാടക സമിതിയുടെ സെക്രട്ടറിയായ സത്യൻ സി എന്നയാളാണ് 40 വർഷമായി ആരാധനാ ടൂറിസ്റ്റ് ഹോമിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ കളിക്കാരോ, ഒഫീഷ്യൽസോ താമസിക്കാതെ തന്നെ വലിയൊരു തുക ആരാധനാ ടൂറിസ്റ്റ് ഹോമിൻ്റെ പേരിൽ വാങ്ങിയെടുത്തതായി മനസ്സിലാകുന്നു
4.ചാമ്പ്യൻഷിപ്പിന്റെ ഭക്ഷണ ചെലവ് പരിശോധിച്ചതിൽ 1922175/- രൂപ ചെലവായതിനു ഹോട്ടൽ ജയയുടെ പേരിൽ 1.9.2018 തിയ്യതിയിലെ വൌചർ കാണുന്നു ചാംപ്യൻഷിപ്പ് നടന്ന് കഴിഞ്ഞ് 7 മാസങ്ങൾക്ക് ശേഷം ഹാജരാക്കിയ ഈ വൗച്ചർ വിശ്വസനീയമല്ല . കൂടാതെ ആയതിൽ എത്രപേർ ഭക്ഷണം കഴിച്ചു എന്ന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല
5.സന്തോഷ് കുമാർ എന്നയാളുടെ പേരിൽ ട്രാവലിംഗ് എക്സ്പെൻസ് എന്ന ഹെഡിൽ 56,000/- രൂപ കൈപ്പറ്റിയെന്ന് കളവായി വൗച്ചർ തയ്യാറാക്കിയതായി മനസ്സിലാകുന്നു.
6. സതീശൻ എന്നയാളുടെ പേരിൽ 20,500/- രൂപയുടെ വൗച്ചർ കളവായി തയ്യാറാക്കിയതായി മനസ്സിലാകുന്നു.
7.2017ൽ സ്റ്റേറ്റ് വോളിബാൾ അസോസിയേഷന്റെ അക്കൌണ്ടിലുണ്ടായിരുന്ന 27 ലക്ഷം രൂപയും 2018 ൽ ഉണ്ടായിരുന്ന 7 ലക്ഷം രൂപയും അടക്കം 34 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായി മനസ്സിലാകുന്നു
8. രാഘവൻ ടി കെ എന്നയാൾ 150438 രൂപ കൈപ്പറ്റിയതിനു പകരം 885334 രൂപ കൈപ്പറ്റിയതായി കളവായി വൗച്ചർ തയ്യാറാക്കിയതായി മനസ്സിലാകുന്നു
9.എമറാൾഡ് ഗ്രൂപ്പിന് 60 ലക്ഷം രൂപ നൽകി എന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട് എന്ന് മനസ്സിലായിട്ടുള്ളതാണ് .
ഉത്തരവാദികൾ ആയിട്ടുള്ള ഉദ്യോഗസ്ഥർ .
1.നാലകത്തു ബഷീർ , ജനറൽ കൺവീനർ , ഓർഗനൈസിങ് കമ്മിറ്റി , നാഷണൽ വോളീബോൾ ചാംപ്യൻഷിപ് 2018
2.സി സത്യൻ , സെക്രെട്ടറി ഓർഗനൈസിംഗ് കമ്മറ്റി നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018
3.മെഹബൂബ് , ചെയർമാൻ, ഓർഗനൈസിംഗ് കമ്മറ്റി നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018
4.അഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി, ട്രഷറർ, ഓർഗനൈസിംഗ് കമ്മറ്റി, നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018
5.മൊയ്‌തീൻ കോയ കെ കെ , ജോയിന്റ് സെക്രെട്ടറി,നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018
ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള ഉത്തരവാദികൾ ആയ ഉദ്യോഗസ്ഥരിൽ നിന്നും സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും , ബാങ്കുകളിൽ നിന്നും സ്വീകരിച്ച തുക ( 7,94,000/- രൂപ ) തിരികെ പിടിക്കുന്നതിനും , ടിയാന്മാർക്കെതിരെ ഐപിസി 403, 406 പ്രകാരം കോഴിക്കോട് ജില്ലയിലെ നടക്കാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനും ശുപാർശ ചെയ്യുന്നു .
നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ
1.സംസ്ഥാന പോലീസ് മേധാവി ,തിരുവനന്തപുരം
2.അഡീഷണൽ ചീഫ് സെക്രട്ടറി , എൽ എസ് ജി ഡി , തിരുവനന്തപുരം
3.രജിസ്‌ട്രാർ,കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് , തിരുവനന്തപുരം
പരാതിക്കാരൻ ഉൾപ്പടെ 7 പേര് ക്രമക്കേടുകളെക്കുറിച്ചു മൊഴി വിജിലൻസിന് മുൻപാകെ നൽകിയിരുന്നു . കുറ്റക്കാരെന്നു വിജിലൻസ് കണ്ടെത്തിയവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്
Money was also sunk in volleyball. Case against 5 people























